ഹരിപ്പാട്: ആലപ്പുഴയിലെ പുഞ്ചകൃഷിക്ക് പായൽ ഭീഷണിയാകുന്നു. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ഒഴുക്ക് നിലച്ച പാടശേഖരത്തിന്റെ ഓരത്തുകൂടി ഒഴുകുന്ന ആറുകളിലും തോടുകളിലുമാണ് പോളശല്യം രൂക്ഷമായിരിക്കുന്നത്. അപ്പർകുട്ടനാട്ടിലെ ചെറുതന, വീയപുരം, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലെ പുഞ്ചകൃഷിക്ക് വലിയ ഭീഷണിയാണ് നേരിടുന്നത്. പമ്പ, അച്ചൻ കോവിൽ, മണിമല എന്നീ ആറുകളിൽ അടിഞ്ഞ് കൂടിയപായൽ പുഞ്ചകൃഷിക്കും അതുപോലെ ജലഗതാഗതത്തിനും, മത്സ്യസമ്പത്തിനും ഭീഷണിയായി തുടരുകയാണ്.
വളരെപ്പെട്ടെന്ന് വളരുകയും, വ്യാപിക്കുകയും ചെയ്യുന്നവയാണ് പായൽ. ആഫ്രിക്കൻ പായൽ, കുളവാഴ എന്നീ ഇനങ്ങളാണ് ഇവിടങ്ങളിൽ കാണപ്പെടുന്നത്. പായൽ മൂലം ഒഴുക്ക് നിലക്കുന്ന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിനും പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. ചീഞ്ഞളിഞ്ഞ പായലിൽ നിന്നുയരുന്ന ദുർഗന്ധം പ്രദേശവാസികളെ ദുരിതത്തിൽ ആഴ്ത്തുന്നു. വസ്ത്രങ്ങൾ കഴുകാൻ പോലും പറ്റാത്ത തരത്തിൽ വെള്ളം മലിനമായി ഓരുവെള്ളം കയറിയതും വേനൽ കടുത്തതുമാണു കെട്ടിക്കിടക്കുന്ന പായൽ ചീഞ്ഞു ദുർഗന്ധം പരത്താൻ കാരണം.
തോടുകളിലെ വെള്ളം പാത്രം കഴുകാനും തുണി അലക്കുവാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്നവരുമുണ്ട്. പായൽ ചീഞ്ഞളിയാൻ തുടങ്ങുന്നതു മത്സ്യ സമ്പത്തിനു ഭീഷണിയാണ്. ചെറിയ മീനുകളെയും ചെമ്മീൻ കുഞ്ഞുങ്ങളെയുമാണ് ഇതു വൻതോതിൽ ബാധിക്കുന്നത്. ഇപ്പോൾ ഡെങ്കി, എലിപ്പനി, മഞ്ഞപിത്തം പോലെയുള്ള രോഗങ്ങളുടെ സാന്നിദ്ധ്യമുണ്ട്. പോള നീക്കം ചെയ്യേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
തനത് ഫണ്ടുകൾ ഇല്ലാത്ത പഞ്ചായത്തുകളാണ് കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഏറെയും. കാർഷികമേഖലക്ക് മുൻതൂക്കം നൽകിയ ബജറ്റുകളാണ് കുട്ടനാട്ടിലെ ഗ്രാമപഞ്ചായത്തുകൾ അവതരിപ്പിക്കുന്നത്. പ്ലാൻഫണ്ടിൽ വകയിരുത്തുന്ന തുക സൗജന്യ വിത്തിനും, വളത്തിനും, കൂലിക്കും വേണ്ടി മാറ്റുകയാണ് പതിവ്. തൊഴിലുറപ്പു പദ്ധതിക്ക് കോടിക്കണക്കിന് രൂപ പഞ്ചായത്തുകൾക്ക് അനുവദിക്കാറുണ്ടെങ്കിലും പശ്ചാത്തലമേഖലക്കും, കരകൃഷിക്കും മുൻഗണന നൽകുന്ന പദ്ധതിക്കാണ് വിനിയോഗിക്കുന്നത്.
from Asianet News https://ift.tt/3EkYj7w
via IFTTT
No comments:
Post a Comment